Hindu Vishwa
Index
തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിന് ശതാഭിഷേകം- വിശേഷം
 
                                                    പ്രമുഖ വൈദികനും തൃപ്രയാർ ശ്രീരാമക്ഷേത്രം തന്ത്രിയുമായ തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് ശതാഭിഷിക്തനാകുകയാണ്. മാർച്ച് 9, 10, 11 തീയതികളിൽ തൃപ്രയാർ ക്ഷേത്രപരിസരത്ത് നടന്ന ആഘോഷച്ചടങ്ങുകളിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. സനാതനധർമ്മത്തിന്റെ, തന്ത്രശാസ്ത്രത്തിന്റെ, ക്ഷേത്രാനുഷ്ഠാനങ്ങളുടെ പരിപാലനത്തിനും പരിരക്ഷയ്ക്കുമായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനുഭാവനാണ് പത്മനാഭൻ നമ്പൂതിരിപ്പാട്.
പരശുരാമനിൽനിന്നും താന്ത്രികാവകാശം നേരിട്ടു ലഭിച്ച കുടുംബമെന്ന ഖ്യാതി ഈ മനക്കാർക്കുള്ളതാണ്. യാതൊരു ഔപചാരിക വിദ്യാഭ്യാസവുമില്ലാത്ത അദ്ദേഹം വിദ്യകളെല്ലാം സ്വയം പഠിച്ചെടുക്കുകയായിരുന്നു. ഗ്രാമീണഗ്രന്ഥശാലയിൽ നിന്ന് പുസ്തകങ്ങൾ ശേഖരിച്ചു പഠിച്ച് മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ അതുല്യമായ പാണ്ഡിത്യം നേടി.
തന്ത്രിമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ധീരമായ നിയമപോരാട്ടങ്ങൾ നടത്തി പല പ്രശസ്തമായ വിധികളും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. 2010 ൽ ഒരു കൊച്ചുപെൺകുട്ടിയെക്കൊണ്ട് ക്ഷേത്രപ്രതിഷ്ഠ അദ്ദേഹം നടത്തിയത് ഏറെ ചർച്ചചെയ്യപ്പെടുകയുണ്ടായി. ശ്രീനാരായണഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠപോലെ ചരിത്രപ്രാധാന്യമുള്ളതായിരുന്നു ഇതും. ഇരിങ്ങാലക്കുടയ്ക്കടുത്ത് കാട്ടൂർ തരണനെല്ലൂർ മനയ്ക്കലെ ജ്യോത്സന എന്ന ഏഴാംക്ലാസ് വിദ്യാർത്ഥിനിയെക്കൊണ്ടാണ് അദ്ദേഹം ഭദ്രകാളി പ്രതിഷ്ഠ നടത്തിച്ചത്. കാട്ടൂർ പൊഞ്ഞനം പൈങ്കുണ്ണിക്കാവ് ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. തന്ത്രശാസ്ത്രത്തിൽ സ്ത്രീക്കാണ് സർവ്വപ്രാമാണ്യം എന്ന് അദ്ദേഹം പറയുന്നു. സ്ത്രീയെക്കൊണ്ട് താന്ത്രികകർമ്മങ്ങളിലൂടെ പ്രതിഷ്ഠ നടത്തിച്ചതിലൂടെ ചരിത്രമുഹൂർത്തമായിരുന്നു അദ്ദേഹം രചിച്ചത്.
ശ്രീചക്രപൂജയുടെ പരമോന്നത അധികാരിയെന്ന നിലയിൽ അദ്ദേഹത്തിന്റെ താന്ത്രികശക്തി, പ്രശ്‌നപരിഹാരശേഷി, തന്ത്രവിജ്ഞാനം എന്നിവ അസാമാന്യവും അപൂർവ്വവുമാണ്. ബ്രഹ്മചാരി, ആജീവനാന്തം ആത്മനിയന്ത്രണം പാലിച്ചവൻ, ആരോടും പ്രത്യേക മമതയോ പ്രത്യേക അകൽച്ചയോ ഇല്ല. എല്ലാവരെയും ഒരുപോലെ കാണുന്ന മഹാനുഭാവൻ. ജാതിയും മതവും അതിരുകളായി കണക്കാക്കാറില്ല. ശുദ്ധമായ ആത്മീയ സങ്കല്പങ്ങളാണ് അദ്ദേഹത്തിന്റെത്.
